അയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധന
ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്കു വൻ സജ്ജീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത് .
ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ സന്നിധാനത്തേക്കെത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
അയ്യപ്പദർശനത്തിന് ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസ്, ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് ജീവനക്കാരും സഹായിക്കുന്നതും കുട്ടികൾക്കായി പ്രത്യേക വരി ഏർപ്പെടുത്തിയതും കുട്ടികളുമായി എത്തുന്നവർക്ക് ഏറെ സഹായകമാകുന്നുണ്ട്.വഴി തെറ്റുന്ന ശബരിമല തീർത്ഥാടകരെ സഹായിക്കാനുള്ള പുതിയ സജ്ജീകരണം സ്വാമി ചാറ്റ് ബോട്ടിന്റെ ഉദ്‌ഘാടനവും നടന്നിരുന്നു .
പതിനെട്ടാംപടി കയറുന്നതിനിടെ കൂട്ടംതെറ്റി പോകുന്ന കുട്ടികളെ പൊലീസുകാർ സുരക്ഷിതമായി കൂട്ടിക്കൊണ്ടുവന്ന് മുൻനിരയിൽ നിർത്തി ദർശനം സാധ്യമാക്കി രക്ഷിതാക്കൾക്കൊപ്പം ആക്കുന്നതും പിൻനിരയിലൂടെ പെട്ടുപോകുന്ന കുട്ടികളെ പൊലീസുകാർ എടുത്തുയർത്തി അയ്യപ്പദർശനം സാധ്യമാക്കുന്നതും നിത്യകാഴ്ചയാണ്.
ഡിസംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം കൊണ്ട് ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്.ശബരിമലയിൽ പോലീസ് സേവനങ്ങൾ പ്രശംസാവഹമാണ് . ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെത്തിയത് ഡിസംബർ 19നാണ്-7138 പേർ. ഡിസംബർ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും എത്തി എന്നാണ് കണക്ക്.