സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്. സ്വപ്നക്ക് വ്യാജ രേഖ ഉണ്ടാക്കിയ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. സച്ചിൻ ദാസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. അതിനാൽ സച്ചിന് മാപ്പ് സാക്ഷിയാകാൻ പൊലീസ് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചു. സച്ചിന്റെ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
സ്‌പേസ് പാർക്കിലെ നിയമനത്തിനായി ആണ് സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നത് . മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് ഇങ്ങനൊരു വ്യാജ രേഖയുണ്ടാക്കിയത്. ഈ സംഭവത്തില്‍ കണ്ടോൻമെന്‍റ് പൊലീസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്ത എം ശിവശങ്കറിനെ പൂർണ്ണമായും വെള്ളപൂശിയായിരുന്നു കുറ്റപത്രം.