ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി വന്ന വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിന് സഹായം അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചു,എ വിജയരാഘവൻ
വയനാട് ദുരന്തമുണ്ടായി ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി വെറും മനുഷ്യത്വരഹിതമാണന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍ പറയുന്നു. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിന് സഹായത്തിനയച്ച ഹെലികോപ്റ്റര്‍ ബില്‍ അടക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നത്,ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി മോദി വന്ന വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം എന്നാണ് വിജയരാഘവൻ പറയുന്നത്. എന്നാൽ കേരളത്തോട് കേന്ദ്രം ഇത്തരം ക്രൂരമായ അവഗണന കാട്ടിയിട്ടും കുത്തക മാധ്യമങ്ങള്‍ ഇതൊന്നും ചർച്ച ചെയ്യുന്നില്ല.
പകരം ഇടതുപക്ഷ സര്‍ക്കാരിനെയും തകര്‍ക്കാനുള്ള കുപ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയാണ്. കേരളത്തിലെ പുരോഗമന മനസ് തകര്‍ക്കാനും ശ്രമിക്കുന്നു. കോര്‍പറേറ്റ് മാധ്യമ ശൃംഖല ആസൂത്രിതമായാണ് ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത്. കേന്ദ്രം കേരളത്തിന് അര്‍ഹമായ ഫണ്ടുകളെല്ലാം വെട്ടികുറക്കുകയാണ്.ഇതെല്ലാം അതിജീവിച്ച് കിഫ്ബി വഴി സര്‍ക്കാര്‍ പണം കണ്ടെത്തി. വിദ്യാഭ്യാസം, ആരോഗ്യം, വീട്, വ്യവസായമേഖലകളില്‍ വന്‍ മുന്നേറ്റമാണ് കേരളം ആര്‍ജിച്ചത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറി. വര്‍ഗീയ കലാപങ്ങളില്ലൊതെയും ക്രമസമാധാന പ്രശ്നങ്ങളില്ലാതെയും നാട് സംരക്ഷിച്ചു. എന്നാല്‍ ഗവര്‍ണറെ ഉപയോഗിച്ച് ബില്ലുകള്‍ ഒപ്പിടാതെ കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുന്നു. കേരളത്തിലെ യുഡിഎഫും എല്ലാവിധ ഹിന്ദു, മുസ്ലീം തീവ്ര വര്‍ഗീയ ശക്തികളുമായും കൂട്ടുചേര്‍ന്ന് പ്രാകൃതമായ കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.