മുസ്‌ലിം ലീഗ് മുഖപത്രത്തിന് ഹാലിളകി നില്‍ക്കുകയാണ്; സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ലീഗിനാകില്ല, ചന്ദ്രികയിലെ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്തയ്‌ക്കെതിരെ,എ എ റഹീം
മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്തയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. മുസ്‌ലിം ലീഗ് മുഖപത്രത്തിന് ഹാലിളകി നില്‍ക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐ യും ലീഗിനെയും ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നും റഹിം തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചു. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ലീഗിനാകില്ലെന്നും അദ്ദേഹം കുറിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കോണ്‍ഗ്രസിനെതിരെ ലീഗ് ഒന്നും പറഞ്ഞില്ലാ , കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജാംബാവന്‍ പ്രസ്താവന ലീഗ് നേതാക്കള്‍ അറിഞ്ഞതുമില്ല റഹീം പരിഹസിച്ചു കൊണ്ട് പറഞ്ഞു.
എന്നാൽ മാറാട് കലാപ സമയത്തും ലീഗ് നിശബ്ദമായിരുന്നുവെന്നും, അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആര്‍എസ്എസ് ഭീഷണി വകവയ്ക്കാതെ കലാപം കത്തിക്കയറിയ പ്രദേശങ്ങളിലേയ്ക്ക് എത്തിയെന്നും റഹിം പറയുന്നു. സംഘപരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ ലീഗ് എന്നും 'അനുസരണയുള്ള' വളര്‍ത്തു പൂച്ചകള്‍ മാത്രമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം ചുവപ്പിൻ വർഗ്ഗിയത എന്ന തലക്കെട്ടിലാണ് ചന്ദ്രികയില്‍ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനുള്ള വിമര്‍ശനമാണ് ചന്ദ്രികയിലുള്ളത് .