തൃശൂർ പൂരം കലക്കൽ; കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ പൂരം കലക്കൽ കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് അവർ സിബിഐയ്‌ക്ക് വിട്ട് നൽകണം. കേസ് സിബിഐക്ക് നൽകിയാൽ അവരുടെ രാഷ്‌ട്രീയമെല്ലാം കത്തിനശിച്ച് പോകും. അതിനുള്ള ധൈര്യം അവർക്കുണ്ടോ. സിബിഐ അന്വേഷിച്ചാൽ ഇവരുടെ അന്തസ് ഇല്ലാതാകും. സത്യം പുറത്ത് വരണമെങ്കിൽ സിബിഐ കേസ് അന്വേഷിക്കണം.
15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. മൂന്ന്, നാല് മണിക്കൂർ ഞാൻ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കാൻ അവർ ശ്രമിച്ചു. ഒരു രാഷ്‌ട്രീയവുമില്ലാത്ത സാധാരണക്കാരായ ചെറുപ്പാക്കാരാണ് എന്നെ അവിടെ നിന്ന് രക്ഷിച്ചത്. ആ സമയത്താണ് ഞാൻ ആംബുലൻസിൽ കയറിയതതെന്നും സുരേഷ് ഗോപി പറഞ്ഞു.