ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്. സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടര്ന്നാണ് സിദ്ദിഖ്ന് എതിരെ നടപടി എടുത്തത് . നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം നല്കിയിരുന്നു.
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫെയ്സ്ബുക്ക് പോസ്ററിൽ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു.
ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സിദ്ദിഖിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.പരാതിക്കാരി ഡബ്ല്യൂസിസി അംഗമാണെന്നും സംഘടനകൾ തമ്മിലുള്ള തർക്കത്തിന് ശേഷമാണ് പരാതിക്കാരി പീഡനാരോപണം ഉന്നയിച്ചതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.