നടൻ സൗബിൻ ഷാഹിറിന്റെ 'പറവ' ഫിലിംസ് നിർമ്മാണ കമ്പിനിയിൽ ഇൻകംടാക്‌സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ്
നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ്. ഈ സംഭവത്തിന്റെ പേരിൽ നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് സംശയിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു ചോദ്യം ചെയ്യൽ. എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ പറയുന്നത് . അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കളക്ഷനുമായുള്ള രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് സൗബിനെ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയെന്നും എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.