കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കി, കെ എസ് ആർ ടി സി ബസ്‌ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയില്ല
അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ ആലപ്പുഴ കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദൃക്‌സാക്ഷി മൊഴികളുടെയും, സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാറോടിച്ച ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. ഈ അപകടത്തിന് കാരണം വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് എന്ന് കണ്ടെത്തി. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ അപകടത്തിന്റെ ആദ്യ ഘട്ടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. എന്നാൽ വിദ്യാർത്ഥിയുടെ ഇപ്പോളത്ത് മാനസികാവസ്ഥ പരിഗണിച്ചു നടപടി പിന്നീട് എടുക്കും. അതേസമയം തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു, 11 പേരുമായി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽ പൂര്‍ണമായും തകര്‍ന്നിരുന്നു.