ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമം; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിൽ
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ പറയുന്നു. എന്നാൽ കേസന്വേഷണം ഇരകളുടേയും, പ്രതികളുടേയും സ്വകാര്യത ലംഘിക്കുന്നതല്ല എന്നും അന്വേഷണത്തിനെതിരെ സജിമോന് സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമപരമായ അവകാശമില്ല എന്നും പറയുന്നു.
ഹേമ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യമല്ല ,സജിമോന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നും വനിതാ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താല്‍പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്.