ഇന്ത്യയിൽ അഭയം തേടിയ മന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്
ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്. ഇതുസംബന്ധിച്ച് നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് അറിയിച്ചു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉടലെടുത്ത കലാപത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. കഴിഞ്ഞ ഓഗസ്റ്റ് 5ന് ആയിരുന്നു ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശ് കലാപത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.
എന്നാൽ ഇന്ത്യയിൽ അഭയം പ്രാപിച്ചെത്തിയ ഷെയ്ഖ് ഹസീനയെ ഇപ്പോൾ നാല് മാസത്തിന് ശേഷമാണ് തിരിച്ചയക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടിട്ടുണ്ട്.