For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വിഴിഞ്ഞത്തിനും, തൂത്തുകുടിക്കും എന്തിനാണ് രണ്ട് നിലപാട്? പ്രധാന മന്ത്രിക്ക് തുറന്ന കത്തുമായി മുഖ്യ മന്ത്രി പിണറായി വിജയൻ

03:35 PM Dec 14, 2024 IST | Abc Editor
വിഴിഞ്ഞത്തിനും  തൂത്തുകുടിക്കും എന്തിനാണ് രണ്ട് നിലപാട്  പ്രധാന മന്ത്രിക്ക് തുറന്ന കത്തുമായി മുഖ്യ മന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്നത്, വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്‌ രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്.

ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്. വിജിഎഫ് ആയി കേന്ദ്രം നൽകുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിൻ്റെ കാലയളവിൽ പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10000 മുതൽ 12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ് കണക്കാക്കപ്പെടുന്നത്.വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാൻ്റായി നൽകുന്നതാണ്. അവ വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

എന്നാൽ കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻ്റെ ബാധ്യതയാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ അദ്ദേഹം പറയുന്നു. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ നിലപാട് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻ്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണെന്നും മുഖ്യമന്ത്രി.

Tags :