ആദിവാസി യുവാവിന് റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി
ആദിവാസി യുവാവിന് റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.ഈ സംഭവത്തിന്റെ കുറ്റക്കാരോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകി. ഈ സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് മാനന്തവാടി പുൽപള്ളി റോഡിൽ ഇങ്ങനൊരു സംഭവം ഉണ്ടായത്. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.