കേന്ദ്രത്തിന്റെ കത്ത് കേരളത്തിനോടുള്ള വെല്ലുവിളി; ചൂരല്‍മലയില്‍ ദുരന്തബാധിതരെ വീണ്ടും ദുരന്തത്തിലാക്കുന്നു, മന്ത്രി കെ രാജൻ
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍ പറയുന്നു. കേന്ദ്രത്തിന്റെ കത്ത് തന്നെ കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ചൂരല്‍മലയില്‍ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കാനുള്ള ഒന്നാണ് കത്ത്. ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് വയനാട് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്.
ഇന്റര്‍മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ സംഘം ഒരു ദുരന്തബാധിത മേഖലയില്‍ വരുന്നത് ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും, സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും മനസിലാക്കാന്‍ വേണ്ടിയാണ്. വിഷയത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു, ദുരന്തത്തിന്‌റെ വ്യാപ്തി ബോധിപ്പിച്ചു. എന്നിട്ടും നൂറ് ദിവസം പിന്നിട്ടപ്പോള്‍ കേന്ദ്രം കത്തയച്ചിരിക്കുകയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന്. എസ്ഡിആര്‍എഫില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം ഉണ്ട് എന്നാണ് കേന്ദ്രം പറയുന്നത്. എസ്ഡിആര്‍എഫിലെ പണം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും നൽകേണ്ട പണം ആണ് എന്നും മന്ത്രി പറയുന്നു.