കളര്‍കോട് വാഹനാപകടം; മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു, മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്
ആലപ്പുഴ കളർകോട് കഴിഞ്ഞ ദിവസം രാത്രി ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറി അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. ഇപ്പോൾ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ആദ്യം തന്നെ മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാര്‍ട്ടം നടപടികളാണ് അരംഭിച്ചിരിക്കുന്നത്.
പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ആദ്യം നടത്തിയേക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. അതേസമയം അതേസമയം അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ രാജ് പറയുന്നു. കാലാവസ്ഥ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ കാലപ്പഴക്കവും അധികമാളുകള്‍ സഞ്ചരിച്ചതും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.