ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചു; നടി സായിപല്ലവിക്കെതിരെ സൈബർ ആക്രമണം
നടി സായി പല്ലവിക്കെതിരെ സൈബർ ആക്രമണം. നടി ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചു എന്നാണ് ആക്ഷേപം. 2022ലെ നടിയുടെ അഭിമുഖം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണം നടത്തുന്നത്. ആ അഭിമുഖത്തിലെ നടിയുടെ വാക്കുകളായ പാകിസ്ഥാനിലുള്ളവർ ഇന്ത്യൻ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമർശത്തിലാണ് സൈബർ ആക്രമണം ശക്തമാവുന്നത്.നക്സല്‍ പ്രസ്ഥാനത്തെ കുറിച്ചുള്ള പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചാണ് ഇങ്ങനൊരു സൈബർ ആക്രമണം നടിയുടെ മേൽ നടത്തുന്നത്.
2022 ല്‍ പുറത്തിറങ്ങിയ 'വിരാടപർവ്വം' എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബർ ആക്രമണത്തില്‍ കലാശിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നത്.ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നക്സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് നിലവില്‍ സായ് പല്ലവിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. ഇനിയും റിലീസ് ചെയ്യാൻ പോകുന്ന 'അമരൻ' സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം. തമിഴ്നാട്ടില്‍ നിന്നുള്ള മേജർ മുകുന്ദ് വരദരാജന്റെ ബയോപ്പിക് ആണ് അമരൻ.