മകനെ കൊന്നത് തന്നെ; മകന്റെ മരണത്തിൽ കാര്യമായ അന്വേഷണം നടന്നട്ടില്ല, വയനിലിസ്റ്റ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി
വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയാണ് അച്ഛൻ ഉണ്ണി പറയുന്നു . തന്റെ മകന്റെ മരണത്തിൽ ഇതുവരെയും തൃപ്തികരമായ ഒരു അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു . ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെയും പ്രതിയായിരുന്നു. എന്നാൽ മകനുണ്ടായ അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് താൻ അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐ യും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് മകന്റെ മരണത്തിന്റെ അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വർണ്ണ കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു. സ്വർണ്ണം കവർന്ന കേസിൽ 13 പേര് ഇതിനകം തന്നെ പൊലീസ് പിടിച്ചിട്ടുണ്ട് . ഈ 13 അംഗ സംഘത്തിലെ ഒരംഗംമാണ് അർജുനും. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണ സമയം വാഹന ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് കണ്ടത്തിയത്.
അന്ന് പോലീസും ,ക്രൈംബ്രാഞ്ചും ,സിബിഐയും വാഹനാപകടത്തിലെ സംശയങ്ങളിൽ അർജുനെ ചോദ്യം ചെയ്തിരുന്നു. അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് ശക്തമായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയും അർജുന്‍റെ അറസ്റ്റും.എന്നാൽ പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയിൽ അന്വേഷണം ഇല്ലെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ റിമാൻഡിലാണ് അർജുൻ.