ഭരണ പ്രതിപക്ഷ പ്രതിഷേധത്തിലുണ്ടായ കയ്യാങ്കളിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യ്തു
കഴിഞ്ഞദിവസം പാര്‍ലമെന്റ് കവാടത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും പ്രക്ഷുബ്ദകുമെന്ന് ഉറപ്പാണ്. ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെതിരായ വിവാദപരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രവേശന കവാടത്തിലെ പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ റൂളിംഗ് നിലനില്‍ക്കുന്നുണ്ട്. അതേസമയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും.അതേസമയം പ്രതിഷേധത്തിനിടയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമര്‍ശവും, രാഹുല്‍ഗാന്ധിക്കെതിരായ കേസും ഉന്നയിച്ചു കൊണ്ട് രാജ്യവ്യാപകമായി സംസ്ഥാന- ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രേരണാക്കുറ്റമുള്‍പ്പെടെയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസെടുത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൊലീസില്‍ മറ്റൊരു പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസും കടക്കുകയാണ്.