നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടന; ഗാന്ധിയുടെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളത്, രാഹുൽ ഗാന്ധി
നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഗാന്ധിയുടെയും, നെഹ്രുവിൻ്റെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ കരുതിയാണ് രാഹുൽ ഗാന്ധി സംസാരിക്കാൻ തുടങ്ങിയത്. ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.രാഹുലിന്റെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും.
രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമ൦ .ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.രാഹുലിൻ്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബിജെപി രംഗത്തെത്തി.രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂർ രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.