ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ ആദ്യം പൊലീസ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. എന്നാൽ കെഎസ്‍യു പ്രവർത്തകർ പോലീസിന്റെ ബാരിക്കേട് മറികടക്കാൻ ശ്രമിച്ചു.അതോടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പിന്നീട് സ്ഥലത്ത് പൊലീസും ,പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നീട് 7 തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയയുണ്ടായി. നിലവിൽ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. അതേസമയം കെഎസ്‍യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു സർക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും അലോഷ്യസ് പറഞ്ഞു. പ്രൈവറ്റ് ട്യൂഷൻ മാഫിയ അധ്യാപകരുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് പറഞ്ഞു.