ജയിൽ ടൂറിസം പദ്ധതി ആലോചനയിൽ; ജയിൽ അന്തേവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണം,മുഖ്യ മന്ത്രി പിണറായി വിജയൻ
ജയിൽ ടൂറിസം പദ്ധതി ആലോചനയിൽ ഉണ്ട് മുഖ്യ മന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നു, നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് സംസ്ഥാന അഡ്വൈസറി ബോർഡ് പ്രഥമ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ലെ പ്രിസൺസ് സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയിലെ കണക്കുകൾ പ്രകാരം ജയിലുകളിൽ 75 ശതമാനവും വിചാരണ തടവുകാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിചാരണ തടവുകാരുടെ കണക്കിൽ രാജ്യം പരിതാപകരമായ അവസ്ഥയിലാണ്. സമയബോധമോ പ്രതീക്ഷയോ ഇല്ലാതെ വലിയ വിഭാഗം മനുഷ്യർ ഇന്ത്യയിലെ ജയിലറകളിലുണ്ട്. എന്നാൽ അന്തേവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, തൊഴിൽ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തണം. ജയിലുകളിൽ അന്തേവാസികളുട സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തൽ പ്രക്രിയകൾ ഉണ്ടാകുന്ന സ്ഥലമായി ജയിലുകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.