അമിതവേഗം,മദ്യപിച്ചു വണ്ടിയോടിക്കൽ,അമിതഭാരം കയറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് കർശന നടപടി; വാഹനാപകടങ്ങള്‍ നിയന്ത്രിക്കാൻ പോലീസും, മോട്ടോർ വാഹനവകുപ്പും സംയുക്തമായുള്ള പരിശോധന ഇന്ന് മുതൽ
അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്ന് മുതൽ കര്‍ശന നടപടിയുണ്ടാകും.സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും ,മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കുന്നു. ആദ്യഘട്ട പരിശോധന ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും. കൂടാതെ റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തുകയും ,റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്‌യും.
സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാർശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണവും നടത്തും. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത് ,നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു.