കായിക മേള അലങ്കോലപ്പെടുത്താൻ ശ്രെമം; പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന്, മന്ത്രി വി ശിവൻ കുട്ടി
കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ മുന്നിട്ട് നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എല്ലാ വർഷവും ഒളിമ്പിക് മോഡൽ കായികമേള നടത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള സ്കൂൾ കായികമേള സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു.
സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ ഇവിടുത്തെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും എന്നും മന്ത്രിപറഞ്ഞു കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങൾ ഉണ്ടാകും.കായിക അധ്യാപകർക്ക് ചില പ്രശ്നങ്ങളുണ്ട്, അതിനും പരിഹാരം കാണും എന്നും മന്ത്രി കൂട്ടിച്ചേർത്തു