എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു, മരുന്നുകളോടെ നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരനും, തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഇപ്പോളും മാറ്റമില്ലാതെ തുടരുകയാണ്. എങ്കിലും മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോളജി ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും, ആരോഗ്യനില വഷളാകുകയു൦ ചെയ്യ്തിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എംടി യുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടി വാസുദേവൻ നായരുടെ മകള്‍ അശ്വതിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. കൂടാതെ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കന്‍മാര്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.