രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന; ഇന്ന് നരേന്ദ്രമോദിയും, രാഹുൽ ഗാന്ധിയും പാർലമെന്റിൽ നേർക്കുനേർ
രാജ്യത്തിന്റെ ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ നടക്കുന്ന പ്രത്യേക ഭരണഘടന ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. അതോടൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം ആരംഭിച്ച ഭരണഘടന ചർച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു തുടക്കം കുറിച്ചത്. ഈ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നത്. പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം ഭരണഘടനയിൽ തുടങ്ങി കർഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ചുകൊണ്ടായിരുന്നു. പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ ശരിക്കും കത്തിക്കയറുകയായിരുന്നു.
രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനങ്ങൾക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു. സംഭലിലും മണിപ്പൂരിലും ഹാഥ്റസിലും ഭരണഘടന നടപ്പായില്ലെന്നും പ്രിയങ്ക ആഞ്ഞടിച്ചുകൊണ്ട് ഉന്നയിച്ചു.കൂടാതെ ഗൗതം അദാനിയുടെ പേര് പരാമർശിക്കാതെ, സർക്കാരും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞു.ലോക്‌സഭാ പ്രചാരണം അനുസ്മരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി, ജാതി സെൻസസ് ആവശ്യം ഉന്നയിക്കുമ്പോൾ ബിജെപി മൗനം പാലിച്ചുവെന്ന് പറഞ്ഞു. ഭരണഘടന സംരക്ഷണം നല്കുമെന്നണ് ഇതുവരെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ വിശ്വാസം രാജ്യത്തെ ജനങ്ങൾക്കില്ല പ്രിയങ്ക ഗാന്ധി പറഞ്ഞു.