കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എൻസിപി അന്വേഷണ കമ്മീഷൻ, ആരോപണത്തിന് പിന്നിൽ ആന്റണി രാജുവിന്റെ ഗൂഢാലോചനയെന്ന് തോമസ് കെ തോമസിന്റെ മൊഴി
കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എൻസിപി അന്വേഷണ കമ്മീഷൻ,തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോർട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നൽകിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോർട്ടിൻറെ പകർപ്പുമായിചാക്കോ മുഖ്യ മന്ത്രിയെ കാണുകയും എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് സൂചനകൾ.പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയത് തോമസ് കെ തോമസ് ആഗ്രഹിച്ച റിപ്പോർട്ട്.
എൻഡിഎ കക്ഷിയായ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും 100 കോടി തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. എന്നാൽ ആൻറണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിൻറെ മന്ത്രിസ്ഥാനം പോയത്. വിവാദം കത്തിപ്പടർന്നപ്പോഴാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എൻസിപി വെച്ചത്.
പണം ഓഫർ ചെയ്തില്ലെന്ന തോമസിൻറയും വാഗ്ദാനം ലഭിച്ചില്ലെന്ന കോവൂർ കുഞ്ഞുമോൻറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി റിപ്പോർട്ട്.പക്ഷെ ആൻറണി രാജു എൻസിപി കമ്മീഷനോ സഹകരിച്ചിരുന്നില്ല. ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിൻറെ ഗൂഡാലോചനയെന്നാണ് തോമസ് കമ്മീഷന് നൽകിയ മൊഴി. കുട്ടനാട് സീറ്റിൻറെ പേരിൽ തന്നോടും സഹോദരൻ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോൺഗ്രസിന് വിരോധമുണ്ടെന്നാണ് മൊഴി. പാർട്ടി റിപ്പോർട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ അടുത്ത നീക്കം.