നീലേശ്വരം പടക്കങ്ങൾ പൊട്ടിത്തെറിച്ച സംഭവത്തിൽ കേസെടുത്തു പോലീസ്, ക്ഷേത്ര ഭാരവാഹികൾ കസ്റ്റഡിയിൽ
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. ഈ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത് അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ്. ഈ സംഭവത്തിൽ വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറിയേയും , പ്രസിഡന്റിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഈ സംഭവത്തിൽ തെയ്യം നടക്കുന്നതിന് സമീപത്തായിട്ടാണ് പടക്കങ്ങൾ സൂക്ഷിച്ച ബോക്‌സുകൾ വെച്ചിരുന്നത്, ഇത് ക്ഷേത്ര കമ്മറ്റിക്കാരുടെ വീഴ്ച്ച തന്നെയാണെന്നാണ് ആരോപണം.
അപകടം നടക്കുന്ന ഈ കലവറയ്ക്ക് സമീപ൦ നിരവധി പേര്‍ നിന്നിരുന്നു. ഇവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പടക്കങ്ങള്‍ സൂക്ഷിച്ച കലവറയുടെ മേല്‍ക്കൂരയും വാതിലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. നിരവധി പേരുടെ ചെരുപ്പുകളും മറ്റു വസ്തുക്കളും നിറഞ്ഞിരിക്കുകയാണ് സ്ഥലത്ത്. ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചകാര്യം ഇവിടെയുണ്ടായിരുന്നവര്‍ക്കും അറിയില്ലായിരുന്നു. സംഭവത്തിൽ നല്ല വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അറിയിക്കുന്നത്.
അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും , സഞ്ജീവനി ആശുപത്രിയിൽ 10പേരും ,ഐശാല്‍ ആശുപത്രിയിൽ 17 പേരും, പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും, കണ്ണൂര്‍ മിംസിൽ 18പേരും ,കോഴിക്കോട് മിംസിൽ രണ്ട് പേരും, അരിമല ആശുപത്രിയിൽ മൂന്നുപേരും, കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും ,മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും, മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്. ,അര്‍ധരാത്രി 12 ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് ഇങ്ങനൊരു അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.