തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയതിൽ പിവി അൻവറിനെതിരെ കേസെടുക്കാൻ പൊലീസ്
ചേലക്കരയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയതിൽ പിവി അൻവറിനെതിരെ കേസെടുക്കാൻ പൊലീസ്. ചേലക്കര പോലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയാണ് തേടിയിരിക്കുന്നത്. അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പൊലീസ് ഇങ്ങനൊരു നീക്കം ചെയ്യ്തിരിക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ അൻവറിനെതിരെ കേസ് ചാർജ് ചെയ്യു൦. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി.
അതേസമയം വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയതിനെതിരെയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല.
കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു എന്നായിരുന്നു അൻവർ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നത്.