അംബേദ്ക്ർ പരാമർശത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം; ഇരു സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
അംബേദ്ക്ർ പരാമർശത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം. മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. ഭരണപക്ഷം പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ ഇന്ത്യസഖ്യം ഒറ്റക്കെട്ടാണെന്ന് സമാജ് വാദി പാര്‍ട്ടിപറയുന്നു. എത്രകേസ് വന്നാലും രാഹുല്‍ ഗാന്ധി നേരിടുമെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ജെപിസി അംഗങ്ങളെ നിശ്ചയിച്ച പ്രമേയം പാസാക്കി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ഖര്‍ഗെ എന്നിവര്‍ക്കൊപ്പം എന്‍സിപി, ശിവേസന ഉദ്ധവ് വിഭാഗം, ഡിഎംകെ തുടങ്ങിയ ഘടകക്ഷികളും അണിനിരന്നു. 'ഐ ആം അംബേദ്കര്‍' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് ഇന്ത്യ മുന്നണി എംപിമാർ മാര്‍ച്ച് നടത്തിയത്. അമിത് ഷാ മാപ്പ് പറഞ്ഞെ മതിയാവൂയെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരായ കേസിലും നേതാക്കള്‍ പ്രതിഷേധിച്ചു. 27 കേസുകള്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം രാഹുല്‍ ഗാന്ധിക്കെതിരെയെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിലാണ് പുതിയ കേസെന്നും, നേരിടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.39 അംഗ ജെപിസിയെ പ്രഖ്യാപിച്ച് അനിശ്ചിത കാലത്തേക്ക് ഇരുസഭകളും പിരിഞ്ഞു.