കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോളിടെക്നിക് വിദ്യാർത്ഥിയായ പാനൂർ സ്വദേശി അമൽ ബാബുവാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ യൂണിറ്റ് പ്രസിഡന്റ് റിബിനെ ആദ്യമടിച്ചത് അമൽ ബാബുവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അമൽ ബാബുവിനെതിരെ 308, 326 വകുപ്പുകൾ ചുമത്തി കേസെടുക്കും. ഈ സംഭവത്തില്‍ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി നടന്നത്.
സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു.ട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് കേസ്. അതേപോലെ എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.