എം ഡി വാസുദേവൻ നായരുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കഥകൃത്തും, എഴുത്തുകാരനുമായ എംടി വാസുദേവൻ നായരുടെ ആരോഗ്യ നില കഴിഞ്ഞ ദിവസം അതീവ ഗുരുതരം ആയി തുടരുകയായിരുന്നു. എന്നാൽ, പുതിയ വിവരങ്ങൾ അനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി എന്ന് ഡോക്ടർമാർ. ഇപ്പോൾ അദ്ദേഹം മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം അറിയിച്ചു.
അതേസമയം എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ എംടിയുടെ കുടുബാംഗങ്ങളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കി. മന്ത്രിമാരായ പിഎ മുഹമ്മദ്ദ് റിയാസ്, എകെ ശശീന്ദ്രൻ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ശ്വാസതടസ്സത്തെ തുടർന്ന് ഈ മാസം 15-നാണ് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുടുതൽ വഷളായത്. ഡോക്ടർമാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.