എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ പിരിച്ചു വിട്ടു
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി എബ്രഹാമിനെതിരെയാണ് കണ്ണൂർ സർവ്വകലാശാല നടപടിയെടുത്തത്. മൂന്നാം സെമസ്റ്റർ എൽ എൽ ബി പരീക്ഷയിലാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നിരുന്നത്.
സമകാലിക പ്രസക്തിയുള്ള വിഷയമായതിനാലാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം പറഞ്ഞു. 28ന് നടന്ന ‘ഓപ്‌ഷണൽ 3 ഹ്യൂമൻ റൈറ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷയ്ക്കിടെ ഒരു വിദ്യാർത്ഥി എണീറ്റ് നിന്ന് ചോദ്യപേപ്പറിലേത് പൊളിറ്റിക്കലി ഇൻകറക്റ്റഡ് ആയിട്ടുള്ള ചോദ്യങ്ങളാണെന്ന് പറയുകയാണ് ഉണ്ടായതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം വ്യക്തമാക്കുന്നു.
തുടർന്ന് ചോദ്യത്തിന് ഉത്തരമെഴുതാൻ കഴിയില്ലെന്ന് വിദ്യാർത്ഥി അറിയിക്കുകയായിരുന്നു .പിപി ദിവ്യയെ തനിക്ക് നേരിട്ടറിയാമെന്നും അതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരമെഴുതാൻ താൻ തയ്യാറല്ലെന്നും വിദ്യാർത്ഥി അറിയിച്ചു. എന്നാൽ പാർട്ട് B യിലെ ആദ്യ ചോദ്യമായ അട്ടപ്പാടി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം എഴുതിയാൽ മതിയെന്ന് അധ്യാപകൻ മറുപടിപറഞ്ഞു. അതിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും കോളേജ് അധികൃതർ വിഷയത്തിൽ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷെറിൻ സി എബ്രഹാം വ്യക്തമാക്കുന്നു.