ശക്തമായ എതിർപ്പുകൾക്കിടെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'നടപ്പാക്കാനൊരുങ്ങി കേന്ദ്രം, എന്നാൽ നിയമം 2034 ൽ മാത്രമേ നടപ്പാക്കൂവെന്ന് സർക്കാർ
ശക്തമായ എതിർപ്പുകൾക്കിടെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'നടപ്പാക്കാനൊരുങ്ങി കേന്ദ്രം, കഴിഞ്ഞ ദിവസം ഇതിന്റെ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെയാണ് ഈ ബില്ലിന് മന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. എന്നാൽ നിയമം 2034 ൽ മാത്രമേ നടപ്പാക്കാനാകൂവെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ ബില്ല് പ്രകാരം ആദ്യ വിജ്ഞാപനം 2029 ലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഉണ്ടാകുക.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബില്ല് പാസാക്കിയ ശേഷം 4 വർഷം ഇതിനുള്ള തയ്യാറെടുപ്പിന് വേണമെന്നാണ് സർക്കാരിനോട് പറയുന്നത്. പാര്‍ലമെന്‍റിലേക്കും നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. എന്നാൽ ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് തെരഞ്ഞെടുപ്പുകളുടെ ചെലവുകൾ കുറയ്ക്കാനെന്നാണ് കേന്ദ്രത്തിന്റെ വാദം.