കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മുൻ നിരയിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്.
കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക കൂടിയായതിനാൽ കേരളത്തിന് ആശ്വസിക്കാം.
കൂടാതെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കാനാവും. മാത്രവുമല്ല സംസ്ഥാനം ആവശ്യപ്പെട്ട വയനാട് പാക്കേജ് ഉൾപ്പടെയുള്ള വിഷയങ്ങൾക്കും ഉടൻ നടപടിയുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നതെന്ന് കെ വി തോമസ് ട്വന്റി ഫോറിനോട് വ്യക്തമാക്കി.