ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ടർ; സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്ന് , കെ സുരേന്ദ്രൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ അവിടെ ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടിൽ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു . ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു.എന്നാൽ ഇരട്ട വോട്ടിൽ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കളക്ടർ ഡോ . എസ് ചിത്ര വോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തുമെന്ന് പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്യുകയും, സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും കളക്ടർ വ്യക്തമാക്കി . മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും.
ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടർ പറഞ്ഞു.ഇരട്ടവോട്ടുകൾ യുഡിഎഫ് ചേർത്തത് സർക്കാർ സഹായത്തോടെയാണ്. അത് അടിത്തറ തകർത്തെന്ന് സിപിഎം തിരിച്ചറിയാൻ വൈകി. സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യം എന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു. ഇരട്ട വോട്ടിൽ ഇടതുമുന്നണി കോടതിയിൽ പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആദ്യം പരാതി ഉന്നയിച്ചത് യുഡിഎഫാണ്ന്നും രാഹുൽ പറഞ്ഞു .