ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന; ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു ധനവകുപ്പ്
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിലാണ് ഇങ്ങനൊരു നടപടി. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്തണമെന്നും ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക.വാർഡ് അടിസ്ഥാനത്തിൽ ആയിരിക്കും പരിശോധന നടത്തുന്നത്. ഒരു നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ധനവകുപ്പിന് ആലോചന ഉണ്ട്.
അതേസമയം 1,458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ തട്ടിച്ചതായാണ് കണ്ടെത്തിയിരുന്നത് . ആരോഗ്യവകുപ്പിൽ മാത്രം 370 പേർ പണം തട്ടി എടുത്തിരിക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പോലും വൻ തട്ടിപ്പ് നടത്തി.കൂടാതെ കോളേജ് അസിസ്‌റ്റൻ്റ് പ്രൊഫസർമാരും ഇങ്ങനൊരു തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ തട്ടിയവരുടെ പട്ടികയിലുണ്ട്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഇങ്ങനൊരു തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.