ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട് സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി
ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഫോട്ടോ ഷൂട്ട് മനഃപൂര്‍വ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ ശബരിമലയില്‍ അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്നും , ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിനിയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ലെന്നാണ് ഹൈ കോടതിയുടെ നിലപാട്.
അതേസമയം മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്ന നിലപാട് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് 23 പൊലീസുകാരെ കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്.