2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ് അയച്ചു റവന്യു വകുപ്പ്
2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ ഈ നടപടി. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് ഇപ്പോൾ ഈ നോട്ടീസ് അയച്ചിരിക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്കാണ് ഈ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ്.
ഈ തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. ഇതിനുള്ള വിശദീകരണം സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നതാണ്. പാവപ്പെട്ട ദുരിതബാധിതർ പണം അടക്കാൻ കഴിയാതേ ഇപ്പോൾ പ്രതിസന്ധിയിലാണ്. നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്ന് നിർദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥർക്ക് പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാൻ നടപടികളിലേക്ക് റവന്യൂ വകുപ്പ് എത്തിയിരിക്കുന്നത്. എന്നാൽ പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.