കൊടകര കുഴൽപ്പണം കേസ്; തന്റെ കൈയിലെ രഹസ്യ സ്വഭാവമുള്ള രേഖകളടക്കം എല്ലാ കാര്യങ്ങളും സത്യസന്ധമായി തന്നെ പോലീസിനോട് പറഞ്ഞു, തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായി. കെ സുരേന്ദ്രനെതിരെയും ,കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി നൽകി. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളും , തന്റെ കയ്യിലെ രഹസ്യ സ്വഭാവമുള്ള രേഖകളും ,തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും സത്യസന്ധമായിതന്നെ പൊലീസിനോട് താൻ പറഞ്ഞുവെന്നും തിരൂർ സതീഷ് വ്യക്തമാക്കി.തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് തിരൂർ സതീഷ് അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയത്.
അതേസമയം ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും, പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.
കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു തിരൂർ സതീഷ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം.