സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ഉത്ഘാടനം ചെയ്യ്തപ്പോൾ ബഹിഷ്‌കരിച്ചവരാണ് എട്ട് വർഷം കഴിഞ്ഞു ഇതിൽനിന്നും പിന്മാറുന്നത്, ഇതിനു പിന്നിൽ എന്തോ ഗൂഢാലോചന; വി ഡി സതീശൻ
സ്മാർട്ട് സിറ്റി പദ്ധതി ആരുമായും ചര്‍ച്ച ചെയ്യാതെ അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നത്. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. 2016ൽ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്.
അഞ്ച് വര്‍ഷം കൊണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.ടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിനു ശേഷം സർക്കാർ കഴിഞ്ഞ എട്ടു വര്‍ഷവും അവിടെ എന്താണ് ചെയ്തത്. അവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയോ, അല്ലെങ്കിൽ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ? വി ഡി സതീശൻ ചോദിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ബഹിഷ്‌ക്കരിച്ചവരാണ് എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നത്.
ഇതിന് പിന്നില്‍ ഗൂഢനീക്കങ്ങളും അഴിമതിയുമുണ്ട്. 2011-ല്‍ എഗ്രിമെന്റ് വച്ചത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തല്ലേ? എഗ്രിമെന്റ് വച്ചവര്‍ തന്നെയാണ് 13 വര്‍ഷം കഴിഞ്ഞപ്പോള്‍ ടീകോം ഒന്നും ചെയ്തില്ലെന്നു പറയുന്നത് വി ഡി സതീശൻ പറഞ്ഞു.എട്ടു വര്‍ഷത്തിനു ശേഷം ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ദുരൂഹതകളുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.