ബി ജെ പി യുടെ ജില്ലാ കമ്മറ്റിഓഫീസിൽ 9 കോടി രൂപ കള്ളപ്പണം സൂക്ഷിച്ചു; കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പത് കോടി ആറു ചാക്കുകൾ ആയി കൊണ്ടുവന്നു എന്നതായിരുന്നു തന്‍റെ മൊഴി. ഈ വെളിപ്പെടുത്തലിന്‍റെ അനുബന്ധ രേഖകൾ തൽക്കാലം താൻ പ്രദർശിപ്പിക്കുന്നില്ല എന്നും തിരൂർ സതീഷ് പറഞ്ഞു.
കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചു. ഞാൻ ഇതുവരെ കൊണ്ടുവന്ന ഒമ്പത് ചാക്കിൽ മൂന്ന് ചാക്ക് ജില്ലാ ട്രഷറർ മൂന്നുപേർക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധർമ്മരാജൻ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകൾ ഓഫീസിൽ നിന്ന് കൊണ്ടുപോയത്. ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ ആർ ഹരി, സുജേഷ് സേനൻ എന്നിവരാണ് എല്ലാ കള്ളപ്പണ ഇടപാടുകൾക്കും നേതൃത്വം നൽകിയത് . തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയി.
ഒരുമാസത്തിനുശേഷം ആയിരുന്നു ഇത് നടന്നത്. ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറിന്‍റെ കാറിലായിരുന്നു ഒന്നരക്കോടി കൊണ്ടുപോയത്. ഹരിയും, സുജേഷ് സേനനും ഒപ്പം ഉണ്ടായിരുന്നു.മൂന്ന് കെട്ട് ചാക്കിൽ നേരത്തെ പണം കൊണ്ടുപോയത് എവിടേക്കാണെന്നും അന്വേഷിക്കണം. ഒന്നരക്കോടി ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയത് എവിടേക്കാണെന്നും അന്വേഷിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കയ്യിൽ ഉണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേർന്നാണ് വീതം വെച്ചതെന്നും അന്വേഷിക്കണമെന്നും തന്‍റെ പക്കലുള്ള എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്നും ,ഇനിയും ഈ കാര്യം പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് സതീഷ് പറയുന്നത്.