പാർലമെന്റിൽ കന്നിപ്രസംഗം നടത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി; കർഷകരുടെ സ്വപ്‌നങ്ങൾ കേന്ദ്രസർക്കാർ തകർക്കുന്നു
പാർലമെൻ്റിലെ കന്നിപ്രസങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന എല്ലാ വിവാദങ്ങളും പരാമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയിൽ തുടങ്ങി കർഷകപ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറി.രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ആ സുരക്ഷാകചവം തകർക്കാനാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ അനുവദിക്കില്ലെന്നും വയനാട് എം പി പറഞ്ഞു.
കൂടാതെ കർഷകപ്രക്ഷോഭത്തെയും പ്രിയങ്ക പരാമർശിച്ചു.കർഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസർക്കാർ തകർക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ ഉണ്ടാക്കിയെന്നും വയനാട് മുതൽ ലളിത്പ്പൂർവരെ കർഷകരുടെ കണ്ണീരാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തുടർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് അദാനിക്ക് വേണ്ടിയെന്നും രാജ്യത്തിന്റെ സമ്പത്ത് അദാനിക്ക് നൽകുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.ഈ രാജ്യം സത്യത്തിന് വേണ്ടി പൊരുതുമെന്നും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.